July 20, 2013

ദി ടേസ്റ്റ് ഫാക്റ്ററി

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ നിന്നുള്ള വിനോദയാത്രയുടെ ഭാഗമായി പോയപ്പോഴാണ്  ഞാന്‍ കണ്ണൂര്‍ സെന്റ്റല്‍ ജയിലിന്റെ മതിലുകള്‍ക്കപ്പുറം എന്തെന്ന് അറിയുന്നത്. ഈ സ്ഥലത്തിന്റെ പ്രാധാന്യം എന്തെന്നൊന്നും അന്ന് അറിയില്ലായിരുന്നു; അതിന്  ശ്രമിച്ചിട്ടുമില്ല. അതിനൊരു കാരണം കണ്ണൂരിൽ അന്തേവാസികള്‍ ആയി ശോബ്‌രാജിനെ പോലെ സെലിബ്രിറ്റി കുറ്റവാളികളും ഇല്ല, റിപ്പറ് ചന്ദ്രന് അലൂംനി മെമ്പര്‍ സ്ഥാനം കിട്ടിയിട്ടും ഇല്ല. ഇതിനും കുറേ വര്‍ഷം കഴിഞ്ഞാണ്‌ രാഷ്ട്രീയ തടവുകാരുടെ സുഖാവാസ/സം‌രക്ഷണ/വികസന കേന്ദ്രം ഒക്കെ ആയി കണ്ണൂര്‍ ജയില്‍ കുപ്രസിദ്ധി നേടിയത്.

പിന്നെയും പല പ്രാവശ്യം ഇതു വഴി കടന്നു പോയപ്പോഴും ഈ വലിയ മതിലുകള്‍ക്കുള്ളിലെ കാര്യങ്ങളെ കുറിച്ച്‌ അധികം ആലോചനയൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ്‌ ഇതിന്റെ മുമ്പില്‍ ഒരു സ്റ്റാളും കുറേ ആളുകള്‍ വാഹനങ്ങള്‍ നിറുത്തി സാധനങ്ങള്‍ വാങ്ങുന്നതും ഒക്കെ കണ്ടത്. അന്നായിരുന്നു ഞാന്‍ ആദ്യമായി ഫ്രീഡം ചപ്പാത്തിയെ പറ്റി കേള്‍ക്കുന്നതും പരിചയപ്പെടുന്നതും. ജയിലില്‍ നിന്ന് ഉണ്ടാക്കി ഒരു ഫാക്റ്ററി ഔട്ട്‌ലറ്റ് മാത്റ്കയില്‍ ഭക്ഷണം വില്‍ക്കുന്ന പരിപാടി ഒരു പുതുമയുള്ള ഏര്‍പ്പാടായി തോന്നി. ഇന്ന് കേരളത്തിലെ ജയിലുകളില്‍ നിന്ന് ഉണ്ടാക്കുന്ന ചപ്പാത്തിയും കറികളും ചില്ലറ വില്പനയില്‍ നിന്നും വളര്‍ന്ന് നാട്ടുമ്പുറത്തെ ഹോട്ടലുകള്‍ മുതല്‍ കൊച്ചി സ്റ്റേഡിയത്തിലെ ODI-ക്കു കാറ്ററിങ്ങ് വരെ എത്തി എന്നറിഞ്ഞത്. ജയില്‍ എന്ന ശിക്ഷണ കേന്ദ്രത്തേക്കാള്‍ രുചിയുള്ള ഭക്ഷണവും, ചിപ്സും, ലഢ്ഢുവും വിറ്റ് കോടികളുടെ ലാഭം ഉണ്ടാക്കുന്ന ഒരു ടേസ്റ്റ് ഫാക്റ്ററി എന്നാക്കാന്‍ പ്രവര്‍ത്തിച്ച അധികാരികള്‍ പ്രശംസ അര്‍ഹിക്കുന്നു. കണ്ണൂരില്‍ ദിനേശ് ബീഡി ഉള്‍പ്പെടെയുള്ള സഹകരണ സംഘങ്ങള്‍ ഈ രീതിയില്‍ ചില കാര്യങ്ങള്‍ ഒക്കെ പരീക്ഷിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു എന്നു കൂടി ഇതോടൊപ്പം ഓര്‍മ്മിക്കാം.

ജയിലില്‍ മുമ്പ് ചെയ്യിച്ചിരുന്ന ജോലികള്‍ ഒന്നും ഒരു വ്യവസായം എന്ന നിലയില്‍ മാറാന്‍ സാധ്യത ഉള്ളവയായിരുന്നില്ല. പക്ഷെ വിദേശങ്ങളിലൊക്കെ കുറേ വര്‍ഷങ്ങളായി അങ്ങനെയൊക്കെ ഉണ്ടായിരുന്നെങ്കിലും. എണ്‍പതുകളില്‍ IKEA ഇത് ചൂഷണം ചെയ്തിരുന്നു എന്ന ആരോപണവും കുറ്റസമ്മതവും മുമ്പ് ഉണ്ടായിരുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ന് ഒരു കമ്പനി പോലെ സ്വന്തം ‌‌‌UNICOR ബ്രാന്റില്‍ തന്നെ അനേകം പ്രോഡക്റ്റുകള്‍ വില്‍ക്കുന്നുണ്ട് എന്നത് കൂടി നിരീക്ഷിക്കാം.

1869ല്‍‌ നിര്‍മ്മിച്ച കണ്ണൂരിലെ ചരിത്രമുറങ്ങുന്ന കാരാഗ്റ്‌ഹത്തിന്‌ ചോരയും കണ്ണീരും നനഞ്ഞ കമ്മ്യൂണിസ്റ്റ് കഥകള്‍ക്കൊപ്പം ഒരുപാട് ചരിത്രവും പറയാനുണ്ടാവും. ഇതൊക്കെ സൂക്ഷിച്ച് വയ്ക്കുന്ന രീതിയും സം‌വിധാനവും നമുക്ക് അന്യമായത് കൊണ്ട് തന്നെ പലതും മാഞ്ഞു പോയിട്ടും ഉണ്ടാവാം. ഈ അടുത്ത നാളാണ്‌ ഇവിടെ ചെറിയ രീതിയില്‍ ഒരു മ്യൂസിയം നിര്‍മ്മിക്കുന്നതിനെ കുറിച്ച് കേട്ട് തുടങ്ങിയത്. ഇത് ഏത് രീതിയില്‍ ആയാല്‍ പോലും ഒരു നല്ല സം‌രംഭം ആണെന്ന് പറഞ്ഞേ തീരൂ. പുതിയ യുഗത്തിലെ ഹൈട്ടക്ക് ക്രിമിനലുകളോട് പിടിച്ച് നില്‍ക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത ഈ ജയില്‍ ഒക്കെ ഇനി ചരിത്ര സ്മാരകങ്ങള്‍ ആയി സം‌രക്ഷിക്കുന്നതിനെ കുറിച്ച് കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഒരു ടൂറിസ്റ്റ് റിസോർട്ട്  ആക്കാൻ വകുപ്പുള്ള ഒരു സ്ഥലം ആയിരുന്നെങ്കിൽ ഇതൊക്കെ വേണ്ടപ്പെട്ടവർ ആലോചിച്ചേനെ.
.

Labels: ,